Wednesday 10 July 2013

ഭാഗം – നാല് പര്യവേഷണങ്ങള്‍






ഭാഗം – നാല്

പര്യവേഷണങ്ങള്‍

   ആ ഓണക്കാലവും തുടര്‍ന്നുള്ളവയും വളരെ ഗംഭീരമായി ത്രേസ്യയും കൂട്ടരും ആഘോഷിച്ചു. ആദ്യ കാനനപര്യവേഷണം കുട്ടിപട്ടാളത്തിന് നന്നേ ബോധിച്ചതിനാല്‍, കാടിന്‍റെ ഉള്ളറകളിലേക്ക്  ഉള്ള സന്ദര്‍ശനങ്ങള്‍ അടിക്കടി നടക്കാന്‍ തുടങ്ങി.
  ഒരു ശനിയാഴ്ചയാണ് അവര്‍ കാടിന്റെ നടുക്കുള്ള സാമാന്യം പ്രായമുള്ള നാട്ടുമാവ് കണ്ടുപിടിച്ചത്. പല ദിവസങ്ങളിലും നാട്ടുമാങ്ങയും നുണഞ്ഞു ത്രേസ്യയും കൂട്ടരും അതിനു ചുവട്ടില്‍ വിശ്രമിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചയ്ക്ക് ത്രേസ്യ മലര്‍ന്നു കിടക്കുമ്പോഴാണ് തൊട്ടരികെ എന്തോ കിടന്നു തിളങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉത്സാഹത്തോടെ ത്രേസ്യ അതെടുത്ത് ഉയര്‍ത്തിയതും ദാക്ഷായണി നിലവിളിച്ചു. “ അയ്യോ ! പാമ്പിന്‍തോല് ! “
  അതില്‍പിന്നെ മാവിന്‍ചുവട്ടിലുള്ള വിഹാരം അതീവശ്രദ്ധയോടെയായിരുന്നു. ഒരു ദിവസം എല്ലാവരും മരക്കൊമ്പിലിരുന്നു ബസ്‌ കളിക്കുമ്പോഴാണ് ഒരു സുഗന്ധം ഒഴുകിയെത്തിയത്. മുല്ലപ്പൂവിന്റെ മണം! എല്ലാവരുടെയും ഉള്ളിലെ സാഹസികത ഉണര്‍ന്നു. സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു എല്ലാവരും പരക്കം പാഞ്ഞു. അല്പം അകലെ നിന്ന് കാര്‍ത്തുചേച്ചിയുടെ ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടിയപ്പോള്‍ തൊട്ടുമുന്‍പിലുള്ള മരങ്ങളില്‍ മുല്ല പടര്‍ന്നു പൂത്തു നില്‍ക്കുകയാണ്. സമയം വൈകാതെ എല്ലാവരും ഓരോ മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. കാര്‍ത്തുചേച്ചി സന്തോഷം സഹിക്കവയ്യാതെ ഉറക്കെ പാടി.. “ തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത് “.. അര്‍ത്ഥം അറിയില്ലെങ്കിലും എല്ലാവരും ഏറ്റ് പാടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരുടേയും ഒറ്റ മുടിയിഴ പോലും പുറത്തു കാണാത്ത രീതിയില്‍ തല നിറയെ മുല്ലപൂക്കള്‍ ആയിരുന്നു.
   അങ്ങനെ ഒരു ദിവസം പെട്ടന്ന് ത്രേസ്യ എല്ലാവരെയും പെട്ടന്ന് മാവിന്ച്ചുവട്ടിലേക്ക് വിളിപ്പിച്ചു. ത്രേസ്യ എഴുന്നേറ്റു നിന്ന് എല്ലാവരെയും അഭിസംബോധന ചെയ്തു. തലേന്ന് രാത്രി ത്രേസ്യയുടെ പിതാവ് ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമ ത്രേസ്യയെ കാണിച്ചു. സിനിമയുടെ കഥയും ദിനോസറുകളെ പറ്റിയും ത്രേസ്യ അല്‍പനേരം പ്രസംഗിച്ചു. പിന്നീടു അതീവപ്രധാനമായ കാര്യം അവതരിപ്പിച്ചു. “ ഇന്ന് മുതല്‍ പറ്റാവുന്ന സ്ഥലങ്ങളെല്ലാം കുഴിച്ചു നോക്കി ദിനസറുകളുടെ അസ്ഥികൂടങ്ങള്‍ ശേഖരിക്കാന്‍ ആരംഭിക്കണം “.
അത് വരെ പക്ഷിതൂവലുകള്‍ ശേഖരിച്ചു നടന്നു കുട്ടിപട്ടാളം വായും പൊളിച്ചു നിന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അങ്കവാലന്‍ കോഴിയുടെ അങ്കവാല് പറിക്കാന്‍ കോഴിക്കൂട്ടില്‍ കയറിയ ത്രേസ്യക്കു കിട്ടിയ അടി ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു.
“ ധൈര്യം ഉള്ളവര്‍ മാത്രം മുന്നോട്ടു വരിക. ഇത് ബുദ്ധിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്! “ ത്രേസ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വതവേ അതീവബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിച്ചിരുന്ന ആരും എതിര്‍ പറഞ്ഞില്ല. കിട്ടാവുന്ന കമ്പും കൊലുമെടുത്തു എല്ലാവരും അവരവരുടെ വീടിന്റെ പരിസരങ്ങളും കാടും കുഴിച്ചു നോക്കാന്‍ തുടങ്ങി. പഴയ തുണികള്‍, പ്ലാസ്റ്റിക്‌, കുപ്പിച്ചില്ലുകള്‍, ആശ്വാസത്തിന് കുറച്ചു എല്ലിന്‍കഷണങ്ങള്‍ തുടങ്ങിയവയാണ് മിക്കവര്‍ക്കും കിട്ടിയത്.
  രണ്ടു ദിവസത്തിന് ശേഷം മാവിന്ച്ചുവടില്‍ ത്രേസ്യയുടെ മുന്നില്‍ എല്ലാവരും കിട്ടിയ വസ്തുക്കള്‍ സമര്‍പ്പിച്ചു തല കുനിച്ചു നിന്നു. അപ്പോള്‍ ദാക്ഷായണി തല ഉയര്‍ത്തിപിടിച്ചു അഭിമാനത്തോടെ ഒരു ചെറിയ അസ്ഥികൂടത്തിന്റെ ഭാഗവും നഖവും ഹാജരാക്കി. എല്ലാവരും സാകൂതം അസ്ഥികൂടത്തെ വീക്ഷിച്ചു. ത്രേസ്യ പറഞ്ഞു, “ പ്രസവിച്ച ഉടനെ മരിച്ച ദിനോസര്‍കുഞ്ഞാണ്. പാവം! “ എല്ലാവരും ഓരോ പുഷ്പങ്ങള്‍ അസ്ഥികൂടത്തില്‍ സമര്‍പ്പിച്ചു. കല്ലുകള്‍ അടുക്കി ഭദ്രമായി അസ്ഥികൂടം എടുത്തു വെച്ചു. പിന്നീടു എല്ലാ ദിവസവും സ്ഥിരമായി അസ്ഥികൂടത്തില്‍ പൂക്കള്‍ വെച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച മഹാനായ ആ ദിനോസറികുഞ്ഞിനെ ബഹുമാനിച്ചു പോന്നു.
( അത് ദാക്ഷായണിയുടെ ക്വാര്ട്ടെഴ്സില്‍ മുന്‍പ് താമസിച്ചിരുന്ന കുടുംബത്തിന്റെ പൂച്ചയുടെ ഭൌതികഅവശിഷ്ടമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്ന വരെ അത് തുടര്‍ന്ന് പോന്നു. ദാക്ഷായണിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ!! )
....ഇങ്ങനെ ഒട്ടനവധി രസകരമായ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഇവിടുത്തെ വര്‍ണ്ണാഭമായ ദിനങ്ങള്‍...അവസാനിപ്പിക്കുന്നതോടൊപ്പം ചില ചിത്രങ്ങളും ചേര്‍ക്കുന്നു..





                       ( അവസാനിച്ചു )

Saturday 9 March 2013

ഭാഗം മൂന്ന് – മേച്ചില്പ്പുറങ്ങള്‍


                          
ഭാഗം മൂന്ന് – മേച്ചില്പ്പുറങ്ങള്‍


    ത്രേസ്യ ദാക്ഷായണിയെ കാണുമ്പോളൊക്കെ കൂടെ ഒരു നിഴല്‍ പോലെ അവളുടെ ചേച്ചി കാര്ത്യായനിയും ഉണ്ടായിരുന്നു. വൈകാതെ തന്നെ കാര്‍ത്തുചേച്ചി ത്രേസ്യക്കും പ്രിയങ്കരിയായി. അവരുടെ അച്ഛന്‍ ത്രേസ്യയെ വളരെ സ്നേഹത്തോടെയാണ് കണ്ടിരുന്നത്‌. അതിനാല്‍ തന്നെ ആ വീട്ടില്‍ ത്രേസ്യക്കു സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അവരുടെ അച്ഛന്‍ ശ്രീമാന്‍ തിലകന്‍ ത്രേസ്യയ്ക്ക് അവിടെ ചെല്ലുമ്പോഴൊക്കെ ഷെര്‍ല്ലോക്കോം കഥകള്‍ വായിക്കാന്‍ കൊടുത്തു. കൂടാതെ പൊതുവിജ്ഞാനം പരീക്ഷിക്കാന്‍ പല വിധ ചോദ്യങ്ങളും തൊടുത്തു വിട്ടു കൊണ്ടിരുന്നു. കാര്‍ത്തുചേച്ചിയും ദാക്ഷായണിയും മത്സരിച്ചുത്തരങ്ങള്‍ പറയുമ്പോള്‍ ത്രേസ്യ വായും പൊളിച്ചു അതൊക്കെ കേട്ട് കൊണ്ട് നിന്നു...അവധിദിവസങ്ങളില്‍ സ്ഥിരമായി പാവയെ ഒരുക്കല്‍, അമ്മയും കുട്ടിയും എന്നീവിധത്തിലുള്ള കളികളാണ് അവര്‍ കളിച്ചിരുന്നത്. ഒരു ദിവസം ത്രേസ്യയുടെ തലയില്‍ ബുദ്ധി ഉദിച്ചു. ഈ ചോറും കറിയും ഒക്കെ ഉണ്ടാക്കുന്ന പോലെ അഭിനയിക്കാതെ ശരിക്കങ്ങു ഉണ്ടാക്കിയാലോ....പെട്ടന്ന് തന്നെ അവര്‍ രണ്ടു ചിരട്ടകള്‍ കഴുകിയെടുത്തു. വീടിനു പുറകില്‍ മൂന്ന് ചെറിയ കല്ല്‌ വെച്ച് അടുപ്പ് കൂട്ടി. തികച്ചും ഒരു വീട്ടമ്മയുടെ നിഷ്കര്‍ഷയോടെ ദാക്ഷായണി അരി കഴുകി ചിരട്ടയുടെ പകുതി വരെ ഇട്ടു വെള്ളമൊഴിച്ചു. കാര്‍ത്തു­ചേച്ചി വീടിനു പുറകില്‍ വളര്‍ന്നു നിന്ന ചീരകളില്‍ നിന്ന് ഇലകള്‍ നുള്ളിയെടുത്തു ഭംഗിയായി അരിഞ്ഞു. ഇതിനകം ത്രേസ്യ വീട്ടില്‍ നിന്ന് ചൂണ്ടിയ ഉപ്പും വെളിച്ചെണ്ണയുമായി ഓടിയെത്തി...ഒരു ഏകദേശ അളവില്‍ ഉപ്പും അല്പം വെളിച്ചെണ്ണയും ചീര നിറഞ്ഞ ചിരട്ടയിലേക്ക് തട്ടി. കൃതാര്‍ത്ഥതയോടെ തീ കൂടി ഭക്ഷണം പാകമാവുന്നതും കാത്തു അവര്‍ ഇരുന്നു...പിന്നീടു വേവാത്ത അരിയും പാകമായ ചീരയും ഒരു ചേമ്പേലയിലേക്ക് വിളമ്പി മൂന്ന് പേരും മനസ് നിറഞ്ഞു കഴിച്ചു...പിന്നീട് പലപ്പോഴും ഈ പരിപാടി തുടര്‍ന്നെങ്കിലും ഒരിക്കല്‍ ദാക്ഷായണിയുടെ അമ്മ സാധനങ്ങള്‍ കാണാതാവുന്നത് കണ്ടു പിടിച്ചതോടെ ഈ സ്വയംപര്യാപ്ത പദ്ധതി നിര്‍ത്തലാക്കേണ്ടി വന്നു.
   അങ്ങനെയിരിക്കെ ത്രേസ്യക്കു പിതാവ് ഒരു സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു...കാര്‍ത്തുചേച്ചിക്കും ദാക്ഷായണിക്കും നേരത്തെ സൈക്കിള്‍ ഉണ്ട്...പിന്നെ ത്രേസ്യ നിലത്തുനിന്നിട്ടില്ല...വാവച്ചന്‍ പല വിധത്തിലും സൈക്കിളില്‍ തന്‍റെ അധികാരം സ്ഥാപിച്ചെടുക്കാന്‍ നോക്കിയെങ്കിലും ത്രേസ്യ വിട്ടു കൊടുത്തില്ല..അങ്ങനെയാണ് വാവച്ചന്‍ അതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. സൈക്കിള്‍ ഓടിക്കാന്‍ ഒരു അതിര്‍ മുതിര്‍ന്നവര്‍ നിശ്ചയിചിട്ടുണ്ടായിരുന്നു. കോംമ്പൊണ്ടിനു പുറത്തു സാമാന്യം വീതിയുള്ള ഒരു പോക്കറ്റ്‌ റോഡ്‌ ആണ്. അവിടുന്ന് താഴേക്ക്‌ കുത്തനെ ഉള്ള ഇറക്കമാണ്.. ത്രേസ്യയും കൂട്ടരും ഈ പോക്കറ്റ്‌ റോഡ്‌ വരെ സൈക്കിള്‍ ഓടിച്ചു അവിടെ നിന്ന് തിരിച്ചു ഓടിക്കാറാന് പതിവ്. പതിവ് പോലെ വണ്ടി തിരിക്കാന്‍ റോഡില്‍ തയ്യാറെടുത്തു നില്‍ക്കുകയാണ് ത്രേസ്യ. വാവച്ചന്‍ അന്നും സൈക്കിള്‍ ചോദിച്ചു. ത്രേസ്യ പുച്ഛത്തോടെ പറഞ്ഞു. “ പോയി ടയര്‍ ഉരുട്ടിക്കളിക്കെടാ “...വാവച്ചനു അത് താങ്ങാവുന്നതിലും അധികമായിരുന്നു. സര്‍വ്വശക്തിയും എടുത്തു വാവച്ചന്‍ ഒരു തള്ള് തള്ളി. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ത്രേസ്യയും സൈക്കിളും കുന്നിറങ്ങുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ത്രേസ്യ ബ്രേക്ക്‌ പിടിച്ചു..നില്‍ക്കുന്നില്ല....അഭിമാനം മറന്നു ത്രേസ്യ “രക്ഷിക്കണേ...” എന്ന് ഉറക്കെ നിലവിളിച്ചു. വീടിനു പുറകില്‍ പത്രം കഴുകുകയായിരുന്ന മാതാവ് മകള്‍ പറക്കുന്നത് കണ്ടു. അയ്യോ എന്ന് അലറിക്കൊണ്ട് മാതാവ് ഓടി...എല്ലാവരും എത്തിയപ്പോഴേക്കും ഇതായിരുന്നു കാഴ്ച. ത്രേസ്യ അതാ പഞ്ചായത്ത് കിണറിന്റെ വക്കില്‍ മലര്‍ന്നു കിടക്കുന്നു. സൈക്കിള്‍ കമ്പിവേലിക്കു മുകളിലും. വാവച്ചന്‍ കൈ കൊട്ടി ആര്‍ത്തു ചിരിച്ചു. അപമാനഭാരിതയായ ത്രേസ്യ വാവച്ചനെ നോക്കി പല്ലിറമ്മി. തല്ലു കൊള്ളാനുള്ള പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വാവച്ചനെ മുതിര്‍ന്നവരുടെ കോടതി വെറുതെ വിട്ടു. ത്രേസ്യയുടെ മനസ്സില്‍ ഒരു കനല്‍ എരിഞ്ഞു.
  പിറ്റേന്ന് ത്രേസ്യ തനിക്ക് പടം വരയ്ക്കാന്‍ പെന്‍സില്‍ കൂര്‍പ്പിക്കുകയായിരുന്നു. ആകെയുണ്ടായിരുന്ന കട്ടെര്‍ വാവച്ചന്‍റെ കൈയിലാണ്. അവനോടു മിണ്ടാന്‍ എന്തായാലും ത്രേസ്യ ഉദ്ദേശിച്ചിട്ടില്ല. ത്രേസ്യ ഒരു കത്തി എടുത്തു പെന്‍സില്മുന ചെത്താന്‍ തുടങ്ങി. വാവച്ചന്‍ ഒന്നും അറിയാത്ത പോലെ തന്‍റെ പെന്‍സിലും ചെത്താന്‍ കൊടുത്തു. “ചെയ്തു തരില്ല...” ത്രേസ്യ തീര്‍ത്തു പറഞ്ഞു. വാവച്ചന്‍ രോഷാകുലനായി...” ചെയ്തു താടീ...” തലേന്നത്തെ അപമാനഭാരവും ദേഷ്യവും എല്ലാം കൂടി... ത്രേസ്യ പെന്‍സില്‍ അങ്ങ് നീട്ടിചെത്തി....
“അമ്മേ.... “ വാവച്ചന്‍റെ കരച്ചില്‍ ഉയര്‍ന്നു. അപ്പോഴാണ്‌ തന്റെ പെന്‍സിലും കടന്നു വാവച്ചന്‍റെ മൂക്കിനു ആ ചെത്ത്‌ പോയിക്കൊണ്ടു എന്ന് ത്രേസ്യ അറിഞ്ഞത്. ത്രേസ്യക്കു വളരെ അധികം ചാരിതാര്‍ത്ഥ്യം തോന്നി. അന്ന് അടി കൊണ്ടെങ്കിലും ത്രേസ്യ നിറഞ്ഞ സന്തോഷത്തോടെ അത് സ്വീകരിച്ചത്....
    അങ്ങനെ നാളുകള്‍ കടന്നു പോയി. അത്തവണത്തെ ഓണക്കാലത്തിനു ത്രേസ്യയും കൂട്ടരും പുതിയ മേച്ചില്പുറങ്ങള്‍ തപ്പിപിടിക്കാന്‍ തീരുമാനിച്ചു. ഓണക്കാലമായാല്‍ കുട്ടികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതാവും. എവിടെപോയി വേണേലും പൂ പറിക്കാം. എങ്ങും ഉത്സാഹതിമിര്‍പ്പുകള്‍ മാത്രം. സ്ഥിരമായി കുറച്ചു വര്‍ഷങ്ങളായി മൂന്ന് പട്ടികളുള്ള ഒരു വീടായിരുന്നു അവരുടെ പൂ പറിക്കല്‍ കേന്ദ്രം,....മതില്‍ ചാടുക....പട്ടികള്‍ കുരക്കുക.... അവിടുത്തെ അമ്മച്ചി വടി എടുത്തു വരുന്നു... ഈ സമയത്തിനുള്ളില്‍ പൂ പറിച്ചു തീര്‍ക്കണം. എല്ലാ വര്‍ഷവുമുള്ള ഈ സ്ഥിരം അടികൊള്ളലില്‍ നിന്ന് ഒരു മുക്തി നേടണം. കോംമ്പോണ്ടിനു ഒരു വശം കാട് പിടിച്ചു കിടക്കുകയാണ്. അങ്ങനെ ഒരു വൈകുന്നേരം പൂ പറിക്കാന്‍ കൂടുമെടുത്തു ത്രേസ്യ അടങ്ങിയ ആറു പേരുടെ സംഘം കാടിന്റെ കമ്പിവേലി നൂഴ്ന്നിറങ്ങി. എല്ലാവരുടെയും മേല് മുള്‍ച്ചെടികള്‍ തട്ടി മുറിഞ്ഞെങ്കിലും സന്തോഷത്തോടെയും ഭയത്തോടെയും.... കനത്ത നിശബ്ദതയില്‍ ആ കാടിന്‍റെ ഉള്ളറകളിലേക്ക് അവരിറങ്ങിചെന്നു......
  ഒരു ചെറിയ പേടി ഉണ്ടെങ്കിലും എല്ലാവരും ധൈര്യം അവലംബിച്ചാണ് നടക്കുന്നത്. കാര്തുചെച്ചി പതുക്കെ പാട്ട് പാടാന്‍ തുടങ്ങി. പേടിയകറ്റാന്‍ എല്ലാവരും അതേറ്റുപാടി. ത്രേസ്യ ആണ് ഒരു വടി എടുത്തു വഴി തെളിച്ചു നടക്കുന്നത്..കാലില്‍ പലയിടത്തും മുള്‍ച്ചെടികള്‍ കോറി വര്യ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു പുതിയ ചില പൂക്കള്‍ കാണുമ്പോള്‍ എല്ലാവരും മത്സരത്തോടെ കൂടകള്‍ നിറച്ചു...എങ്കിലും അമ്മച്ചിയുടെ വീട്ടിലെ പൂക്കളോട് കിട പിടിക്കുന്ന രീതിയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല..എല്ലാവരും നിരാശരായിതുടങ്ങി..പെട്ടന്ന് ത്രേസ്യ നിന്നു.. ”എന്താണ് ത്രേസ്യാ?” ദാക്ഷായണി വിളിച്ചു ചോദിച്ചു. ഒന്നും മിണ്ടാതെ ത്രേസ്യ മുന്നോട്ടു വിരല്‍ ചൂണ്ടി......മുന്നില്‍ പലവിധ നിറങ്ങളാണ്.....മഞ്ഞ.... ചുവപ്പ്....റോസ്........വെള്ള.....കൊങ്ങിണിക്കാട്....പലവിധത്തിലുള്ള കൊങ്ങിണിപ്പൂക്കള്‍....അതും കണ്ണെത്താത്ത ദൂരത്തോളം....പൂ പറിക്കുന്ന കാര്യം മറന്നു ആറു പേരും നിറങ്ങളുടെ ഉത്സവം കാണുന്ന പോലെ അത് നോക്കി നിന്നു..........
                      (തുടരും......)

Sunday 24 February 2013

ഭാഗം രണ്ട് – വാവച്ചന്‍റെ വരവ്

     തന്‍റെ പ്രിയമാതാവിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഞെട്ടലോടെ ത്രേസ്യ കണ്ടു പിടിച്ചു. മാതാവിന്റെ ഉദരം വലുതായികൊണ്ടിരിക്കുകയാണ്. ഇത് ത്രേസ്യ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ഗൌനിച്ചില്ല. ത്രേസ്യക്ക്‌ ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണെന്ന് അവര്‍ സ്നേഹത്തോടെ പറഞ്ഞു. അതോടെ തല്ക്കാലത്തേക്ക് ത്രേസ്യ സമാധാനപ്പെട്ടു.
     അങ്ങനെ ആ സുദിനം വന്നെത്തി. ത്രേസ്യയേയും കൊണ്ട് പിതാവ് ആശുപത്രിയില്‍ എത്തി. തന്‍റെ മാതാവിന്‍റെ അടുത്ത് ഒരു കുഞ്ഞുവാവ – (അതെ വാവച്ചന്‍ തന്നെ) കിടക്കുന്നത് ത്രേസ്യ കണ്ടു. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്നു. പക്ഷേ എന്തുകൊണ്ടോ ത്രേസ്യക്കു അതങ്ങട് അത്ര പിടിച്ചില്ല. തൊട്ടിലിലേക്ക് പേരിനു ഒന്ന് എത്തി നോക്കി ത്രേസ്യ പിതാവിനോട് മൊഴിഞ്ഞു. “നമ്മക്ക് വീട്ടില്പ്പോവാം.”....
  പിന്നീട് ത്രേസ്യയുടെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ ആയിരുന്നു....വാവച്ചനെ കാണുവാന്‍ പലരും വന്നു തുടങ്ങി. വരുന്നവര്‍ മുഴുവന്‍ “ത്രേസ്യയെക്കാള്‍ തൂക്കമുണ്ട്......ത്രേസ്യയെക്കാള്‍ ഭംഗിയുണ്ട്” എന്നിങ്ങനെ പലവിധ അഭിപ്രായങ്ങള്‍ പാസാക്കാനും തുടങ്ങി...ഏറ്റവും സഹിക്കാന്‍ പറ്റാഞ്ഞത് ത്രേസ്യ അടുത്ത് വരുമ്പോഴേക്കും ചീവീട് കരയുന്ന പോലത്തെ വാവച്ചന്‍റെ കരച്ചിലായിരുന്നു...ഇതിനെ ഒഴിവാക്കാന്‍ എന്താണ് വഴി എന്ന് ത്രേസ്യ പലവിധത്തില്‍ ആലോചിക്കാന്‍ തുടങ്ങി..ഒരു ദിവസം മാതാവ് വന്നപ്പോള്‍ ത്രേസ്യ വാവച്ചന്‍റെ മേല്‍ കയറി നില്‍ക്കുന്നതാണ് കണ്ടത്,,,,, വരുന്നവര്‍ വരുന്നവര്‍ മാറി മാറി ത്രേസ്യയെ എടുത്തു പെരുമാറി...!! അതിനു ശേഷം ത്രേസ്യ വാവച്ചന്‍റെ അടുത്ത് നിന്ന് ഒരകലം പാലിച്ചു നില്‍ക്കാന്‍ തുടങ്ങി....(അതായിരുന്നു തടി കേടാകാതിരിക്കാന്‍ നല്ലത്). വാവച്ചന്‍ ഗുണ്ടുമണിയായി വളര്‍ന്നു വരാന്‍ തുടങ്ങി. വൈകാതെ തന്നെ ത്രേസ്യയുടെ വില എല്ലാവരും മനസിലാക്കി. വാവച്ചന്‍ പെട്ടന്ന് തന്നെ ഒരു തല്ലുകൊള്ളിയായി പേരെടുത്തു.. തെങ്ങില്‍ കള്ള് ചെത്തുന്നത് കണ്ടാല്‍ അതിന്‍റെ ചുവട്ടില്‍ പോയി വായും പൊളിച്ചു നില്‍ക്കുകയും ഒരു പൂവിന്‍റെ മൊട്ടു കണ്ടാല്‍ അത് മണത്തു മൂക്കിനുള്ളില്‍ വലിച്ചു കേറ്റുകയും അവന്‍റെ ശീലങ്ങളായി..ത്രേസ്യ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാ മട്ടില്‍ തന്‍റെ കളികളില്‍ മുഴുകി. അങ്ങനെ ത്രേസ്യക്കു ആറു വയസ്സായി.
     ഒരു ദിവസം ത്രേസ്യയുടെ പിതാവ് തങ്ങള്‍ മറ്റൊരു ക്വാര്ടെഴ്സിലെക്കു താമസം മാറുകയാണെന്ന വാര്‍ത്ത പ്രഖ്യാപിച്ചു. സ്വാഭാവികമായും ത്രേസ്യക്കു അല്പം സങ്കടം തോന്നിയെങ്കിലും പുതിയ വീടിനെപ്പറ്റിയുള്ള ആകാംഷ അവളുടെ മനസ്സില്‍ പൊട്ടി മുളച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ത്രേസ്യയും കുടുംബവും താമസം മാറി.
 പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന ത്രേസ്യ തീര്‍ത്തും വ്യതസ്തമായ ഒരു ചുറ്റുപാടാണ് കണ്ടത്. രാവിലെ തന്നെ കുളിച്ചു വൃത്തിയായി തനിക്കേറ്റവും ഇഷ്ടമുള്ള പെറ്റിക്കോട്ട് ധരിച്ചു. കുടുതല്‍ സൌകര്യം ഉള്ളതിനാല്‍ പുതിയ താമസസ്ഥലം ത്രേസ്യക്കു ബോധിച്ചു. പക്ഷേ ത്രേസ്യ ഒരു റൌണ്ട് അടുത്ത വീടുകളില്‍ ഒക്കെ ചുറ്റിക്കറങ്ങിയെങ്കിലും എവിടെയും കുട്ടികള്‍ ഉള്ള ലക്ഷണം കണ്ടില്ല...ത്രേസ്യ താന്‍ തികച്ചും ഒറ്റപ്പെട്ടെന്നു മനസ്സിലാക്കി. വാവച്ചന്‍റെ കൂടെ ഇനിയുള്ള കാലം കഴിക്കേണ്ടി വരുമോ എന്നുള്ള ചിന്ത അവളെ ഭയചകിതയാക്കി. തന്‍റെ തലകറങ്ങുന്ന പോലെ അവള്‍ക്കു തോന്നി. തല കറങ്ങി വീഴുന്നതിനു മുന്‍പേ ത്രേസ്യയുടെ മാതാവ് സ്കൂളില്‍ പോകാന്‍ ത്രേസ്യയെ വിളിച്ചു. സ്കൂളില്‍ എത്തിയെങ്കിലും ത്രേസ്യക്കു യാതൊരു ഉഷാറും തോന്നിയില്ല. വൈകിട്ട് തിരിച്ചെത്തിയ ത്രേസ്യ ഏകാന്തതയുടെ അപാരതീരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപ്പോഴാണ്‌ ഒരു കിളിനാദം ത്രേസ്യയുടെ ചെവിയില്‍ അലയടിച്ചെത്തിയത്. ത്രേസ്യ വീണ്ടും കാതോര്‍ത്തു. അതേ തന്നെ തന്നെയാണ് വിളിക്കുന്നത്‌. തിരിഞ്ഞു നോക്കിയ ത്രേസ്യ കണ്ടത് തന്‍റെ അപ്പുറത്തെ ഡിവിഷനില്‍ പഠിക്കുന്ന ദാക്ഷായണിയെ ആണ്. ഒരു മാലാഖയെ കാണുന്ന പോലെ ത്രേസ്യ അവളെ കണ്‍കുളിര്‍ക്കെ നോക്കി. ത്രേസ്യക്ക് അവളുടെ മേല്‍ പുഷ്പവൃഷ്ടി നടത്താന്‍ തോന്നി....
ഇവിടെ നിന്നാണ് ത്രേസ്യയുടെ സാഹസികതകള്‍ തുടങ്ങുന്നത്....
                                    ( തുടരും.....)

Monday 18 February 2013

ഭാഗം ഒന്ന് - കൊച്ചുത്രേസ്യ



“എന്‍റെ നാട്.....” “ഞാനൊരു...” “എന്‍റെ കുടുംബം...” എന്നിങ്ങനെ പല വിധ പ്രയോഗങ്ങളില്‍ ബാല്യകാലത്തെപ്പറ്റി തുടങ്ങാം എന്നാണ്‌ കരുതിയത്‌. പക്ഷെ പലപ്പോഴും കണ്ണടച്ച് പുറകിലേക്ക് ചിന്തിക്കുമ്പോള്‍ ഒരു സുഖമുള്ള തണുപ്പാണ് അനുഭവപ്പെടുക. പുഴയിലെ തണുത്ത വെള്ളത്തിലേക്ക്‌ ആരോ ഇറക്കി വെക്കുന്നത്....(തീര്‍ച്ചയായും അത് ത്രേസ്യയുടെ പിതാവാണ്)...കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നത്...(ഭയങ്കര വൃത്തി ആയതു കൊണ്ട് കാലില്‍ വന്ന ചൊറി ആണ് കൊച്ചുത്രേസ്യ സാകൂതം വീക്ഷിക്കുന്നത്)...പതുക്കെ കുഞ്ഞുമീനുകള്‍ വന്നു ആ മുറിവില്‍ കൊത്തുന്നത്....ആ വെള്ളത്തിന്‍റെ തണുപ്പും മീനുകള്‍ കൊത്തിയപ്പോള്‍ കൊച്ചുത്രേസ്യ അനുഭവിച്ച വേദനയും ഇക്കിളിയും ആണ് ഓര്‍മ്മയിലെ ബാല്യകാലത്തിന്‍റെ ആദ്യ ഏട്.
   ത്രേസ്യയുടെ കുട്ടിക്കാലം ഒരു പ്രത്യേക സ്ഥലത്തെയോ ഒരു വീടിനെയോ ചുറ്റിപ്പറ്റിയല്ല. ത്രേസ്യ മാതാവിന്റെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ത്രേസ്യയെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും ഇറങ്ങിയിരുന്നു...കവടികള്‍ നിരത്തിയും മാതാവിന്‍റെ മുഖലക്ഷണം നോക്കിയും പലരും പല പ്രവചനങ്ങളും നടത്തി. അതിന്‍പ്രകാരം ഊര്‍ജ്ജസ്വലനായ ഒരു ആണ്‍കുട്ടിയെ ആയിരുന്നു ത്രേസ്യയുടെ പിതാവും കുടുംബവും പ്രതീക്ഷിച്ചത്...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആ സ്വപ്നവും കണ്ടു ഉലാത്തിയ ത്രേസ്യയുടെ പിതാവിനോട് പുഞ്ചിരിയോടെ നേഴ്സ് പറഞ്ഞു “പെണ്‍കുട്ടി”. തന്നോട് തന്നെയാണോ പറയുന്നത് എന്ന മട്ടില്‍ പിതാവ് ചോദിച്ചു...”കുട്ടി മാറിപ്പോയോ?”... അതിനു നേഴ്സ് പറഞ്ഞ മറുപടി എന്താണെന്ന് അറിയില്ല....
     എന്തായാലും പിന്നീടു എല്ലാ മാതാപിതാക്കളെയും എന്ന പോലെ ത്രേസ്യയെ മാതാവും പിതാവും മാറി മാറി ലാളിച്ചു. ഒരു വിപ്ലവവിവാഹത്തിന്‍റെ സന്തതി ആയതിനാല്‍ വിപ്ലവകരമായിട്ടാണ് ത്രേസ്യയെ വളര്‍ത്തിയത്‌. വീട്ടില്‍ മിക്സി ഇല്ലാത്തതിനാല്‍ ആപ്പിളും ഓറഞ്ചും ഒക്കെ തന്‍റെ കൈയില്‍ ഇട്ടു പിഴിഞ്ഞ് ത്രേസ്യയെ പിതാവ് കുടിപ്പിച്ചു. ഇത് കണ്ടു മാതാവ് അന്തം വിട്ടു. അധികം വൈകാതെ ത്രേസ്യയെയും എടുത്തു മാതാപിതാക്കള്‍ വയനാട്ടിലേക്ക് വണ്ടി കയറി. ത്രേസ്യയുടെ ബാല്യം ഈ ജില്ലയിലാണ്. പതിമൂന്നു വയസ്സ് വരെ ത്രെസ്യയുടെയും കുടുംബത്തിന്‍റെയും ജീവിതം വയനാട്ടിലെ പല ക്വാര്ട്ടെഴ്സ്കളില്‍ ആയിട്ടായിരുന്നു.
    അതില്‍ ആദ്യ ക്വാര്ട്ടെഴ്സ് ത്രേസ്യയുടെ ഓര്‍മ്മയില്‍ ഇല്ല....രണ്ടാമത്തേത് മണിച്ചിറ എന്ന സ്ഥലത്തായിരുന്നു. ഒന്നാം ക്ലാസ്സ്‌ വരെ ഇവിടെയായിരുന്നു കൊച്ചുത്രേസ്യ. അവിടെയും കുറച്ചു ഓര്‍മ്മകളെ തങ്ങി നില്‍ക്കുന്നുള്ളൂ. ഇവിടെയും എടുത്തു പറയേണ്ട ഒരു കാര്യം ത്രേസ്യയുടെ വൃത്തിയാണ്. രാവിലെ കുളിപ്പിച്ച് ഒരുക്കി വിടുന്ന ത്രേസ്യയെ അല്ല  മാതാവ് വൈകിട്ട് എത്തുമ്പോള്‍ കാണുക. ഇട്ട ഉടുപ്പ് എവിടെയെങ്കിലും തട്ടി കീറിയിട്ടുണ്ടാകും. കെട്ടി വെച്ച മുടി അഴിച്ചു പറത്തിയിട്ടുണ്ടാകും. ചെരിപ്പിടാതെ നടന്നു കൈയുംകാലും ചെളിയില്‍ പുതഞ്ഞിട്ടുണ്ടാകും. പക്ഷെ ഇതൊന്നും ത്രേസ്യയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. മണ്ണില്‍ കളിക്കാന്‍ ത്രേസ്യക്കുള്ള കഴിവ് മറ്റാര്‍ക്കുംതന്നെ ഉണ്ടായിരുന്നില്ല. പമ്പരം കറക്കുന്നതിലും ത്രേസ്യ അഗ്രകണ്ണ്യ ആയിരുന്നു. അത് പോലെ തൊട്ടടുത്തുള്ള വീട്ടിലെ ഇരുമ്പന്‍പുളി ത്രേസ്യയുടെ ഒരു വലിയ ബലഹീനത ആയിരുന്നു. ഇവിടുത്തെ ഏറ്റവും രസകരമായ കാര്യം തൊട്ടപ്പുറത്തെ റൂമില്‍ താമസിക്കുന്ന കുടുംബത്തിനും ത്രേസ്യയുടെ കുടുംബത്തിനും യാതൊരു സ്വകാര്യതയും ഇല്ലായിരുന്നു എന്നതായിരുന്നു.
ഇവിടെ പറയുന്നത് അവിടെ കേള്‍ക്കാം അവിടെ പറയുന്നത് ഇവിടെയും. അതിനാല്‍ തന്നെ ത്രേസ്യക്കു കിട്ടുന്ന അടിയും അവിടുത്തെ മൂവര്‍സംഘത്തിനു കിട്ടുന്ന അടിയും രഹസ്യമാക്കി വെയ്ക്കാന്‍ പറ്റാതായി. എങ്കിലും വളരെ ഒരുമയോടെയും ഐക്യത്തോടെയും ഈ കൂട്ടുകാര്‍ പാര വെക്കാതെ കഴിഞ്ഞു പോയി. ത്രേസ്യക്കു നാല് വയസ്സ് തികഞ്ഞപ്പോള്‍ പിതാവ് അവളെ സ്ഥലത്തെ പ്രമുഖ സ്കൂള്‍ല്‍ ചേര്‍ത്തു.
അധികം വാശിയൊന്നും ഇല്ലാതെ തന്നെ ത്രേസ്യ സ്കൂളില്‍ പോയിത്തുടങ്ങി...അങ്ങനെയിരിക്കുമ്പോഴാണ് ത്രേസ്യയുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവം നടക്കുന്നത്...ഒരു ദിവസമാണ് ത്രേസ്യ അത് ശ്രദ്ധിച്ചത്.........
                                      (തുടരും.....)