Sunday 24 February 2013

ഭാഗം രണ്ട് – വാവച്ചന്‍റെ വരവ്

     തന്‍റെ പ്രിയമാതാവിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഞെട്ടലോടെ ത്രേസ്യ കണ്ടു പിടിച്ചു. മാതാവിന്റെ ഉദരം വലുതായികൊണ്ടിരിക്കുകയാണ്. ഇത് ത്രേസ്യ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ഗൌനിച്ചില്ല. ത്രേസ്യക്ക്‌ ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണെന്ന് അവര്‍ സ്നേഹത്തോടെ പറഞ്ഞു. അതോടെ തല്ക്കാലത്തേക്ക് ത്രേസ്യ സമാധാനപ്പെട്ടു.
     അങ്ങനെ ആ സുദിനം വന്നെത്തി. ത്രേസ്യയേയും കൊണ്ട് പിതാവ് ആശുപത്രിയില്‍ എത്തി. തന്‍റെ മാതാവിന്‍റെ അടുത്ത് ഒരു കുഞ്ഞുവാവ – (അതെ വാവച്ചന്‍ തന്നെ) കിടക്കുന്നത് ത്രേസ്യ കണ്ടു. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്നു. പക്ഷേ എന്തുകൊണ്ടോ ത്രേസ്യക്കു അതങ്ങട് അത്ര പിടിച്ചില്ല. തൊട്ടിലിലേക്ക് പേരിനു ഒന്ന് എത്തി നോക്കി ത്രേസ്യ പിതാവിനോട് മൊഴിഞ്ഞു. “നമ്മക്ക് വീട്ടില്പ്പോവാം.”....
  പിന്നീട് ത്രേസ്യയുടെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ ആയിരുന്നു....വാവച്ചനെ കാണുവാന്‍ പലരും വന്നു തുടങ്ങി. വരുന്നവര്‍ മുഴുവന്‍ “ത്രേസ്യയെക്കാള്‍ തൂക്കമുണ്ട്......ത്രേസ്യയെക്കാള്‍ ഭംഗിയുണ്ട്” എന്നിങ്ങനെ പലവിധ അഭിപ്രായങ്ങള്‍ പാസാക്കാനും തുടങ്ങി...ഏറ്റവും സഹിക്കാന്‍ പറ്റാഞ്ഞത് ത്രേസ്യ അടുത്ത് വരുമ്പോഴേക്കും ചീവീട് കരയുന്ന പോലത്തെ വാവച്ചന്‍റെ കരച്ചിലായിരുന്നു...ഇതിനെ ഒഴിവാക്കാന്‍ എന്താണ് വഴി എന്ന് ത്രേസ്യ പലവിധത്തില്‍ ആലോചിക്കാന്‍ തുടങ്ങി..ഒരു ദിവസം മാതാവ് വന്നപ്പോള്‍ ത്രേസ്യ വാവച്ചന്‍റെ മേല്‍ കയറി നില്‍ക്കുന്നതാണ് കണ്ടത്,,,,, വരുന്നവര്‍ വരുന്നവര്‍ മാറി മാറി ത്രേസ്യയെ എടുത്തു പെരുമാറി...!! അതിനു ശേഷം ത്രേസ്യ വാവച്ചന്‍റെ അടുത്ത് നിന്ന് ഒരകലം പാലിച്ചു നില്‍ക്കാന്‍ തുടങ്ങി....(അതായിരുന്നു തടി കേടാകാതിരിക്കാന്‍ നല്ലത്). വാവച്ചന്‍ ഗുണ്ടുമണിയായി വളര്‍ന്നു വരാന്‍ തുടങ്ങി. വൈകാതെ തന്നെ ത്രേസ്യയുടെ വില എല്ലാവരും മനസിലാക്കി. വാവച്ചന്‍ പെട്ടന്ന് തന്നെ ഒരു തല്ലുകൊള്ളിയായി പേരെടുത്തു.. തെങ്ങില്‍ കള്ള് ചെത്തുന്നത് കണ്ടാല്‍ അതിന്‍റെ ചുവട്ടില്‍ പോയി വായും പൊളിച്ചു നില്‍ക്കുകയും ഒരു പൂവിന്‍റെ മൊട്ടു കണ്ടാല്‍ അത് മണത്തു മൂക്കിനുള്ളില്‍ വലിച്ചു കേറ്റുകയും അവന്‍റെ ശീലങ്ങളായി..ത്രേസ്യ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാ മട്ടില്‍ തന്‍റെ കളികളില്‍ മുഴുകി. അങ്ങനെ ത്രേസ്യക്കു ആറു വയസ്സായി.
     ഒരു ദിവസം ത്രേസ്യയുടെ പിതാവ് തങ്ങള്‍ മറ്റൊരു ക്വാര്ടെഴ്സിലെക്കു താമസം മാറുകയാണെന്ന വാര്‍ത്ത പ്രഖ്യാപിച്ചു. സ്വാഭാവികമായും ത്രേസ്യക്കു അല്പം സങ്കടം തോന്നിയെങ്കിലും പുതിയ വീടിനെപ്പറ്റിയുള്ള ആകാംഷ അവളുടെ മനസ്സില്‍ പൊട്ടി മുളച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ത്രേസ്യയും കുടുംബവും താമസം മാറി.
 പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന ത്രേസ്യ തീര്‍ത്തും വ്യതസ്തമായ ഒരു ചുറ്റുപാടാണ് കണ്ടത്. രാവിലെ തന്നെ കുളിച്ചു വൃത്തിയായി തനിക്കേറ്റവും ഇഷ്ടമുള്ള പെറ്റിക്കോട്ട് ധരിച്ചു. കുടുതല്‍ സൌകര്യം ഉള്ളതിനാല്‍ പുതിയ താമസസ്ഥലം ത്രേസ്യക്കു ബോധിച്ചു. പക്ഷേ ത്രേസ്യ ഒരു റൌണ്ട് അടുത്ത വീടുകളില്‍ ഒക്കെ ചുറ്റിക്കറങ്ങിയെങ്കിലും എവിടെയും കുട്ടികള്‍ ഉള്ള ലക്ഷണം കണ്ടില്ല...ത്രേസ്യ താന്‍ തികച്ചും ഒറ്റപ്പെട്ടെന്നു മനസ്സിലാക്കി. വാവച്ചന്‍റെ കൂടെ ഇനിയുള്ള കാലം കഴിക്കേണ്ടി വരുമോ എന്നുള്ള ചിന്ത അവളെ ഭയചകിതയാക്കി. തന്‍റെ തലകറങ്ങുന്ന പോലെ അവള്‍ക്കു തോന്നി. തല കറങ്ങി വീഴുന്നതിനു മുന്‍പേ ത്രേസ്യയുടെ മാതാവ് സ്കൂളില്‍ പോകാന്‍ ത്രേസ്യയെ വിളിച്ചു. സ്കൂളില്‍ എത്തിയെങ്കിലും ത്രേസ്യക്കു യാതൊരു ഉഷാറും തോന്നിയില്ല. വൈകിട്ട് തിരിച്ചെത്തിയ ത്രേസ്യ ഏകാന്തതയുടെ അപാരതീരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപ്പോഴാണ്‌ ഒരു കിളിനാദം ത്രേസ്യയുടെ ചെവിയില്‍ അലയടിച്ചെത്തിയത്. ത്രേസ്യ വീണ്ടും കാതോര്‍ത്തു. അതേ തന്നെ തന്നെയാണ് വിളിക്കുന്നത്‌. തിരിഞ്ഞു നോക്കിയ ത്രേസ്യ കണ്ടത് തന്‍റെ അപ്പുറത്തെ ഡിവിഷനില്‍ പഠിക്കുന്ന ദാക്ഷായണിയെ ആണ്. ഒരു മാലാഖയെ കാണുന്ന പോലെ ത്രേസ്യ അവളെ കണ്‍കുളിര്‍ക്കെ നോക്കി. ത്രേസ്യക്ക് അവളുടെ മേല്‍ പുഷ്പവൃഷ്ടി നടത്താന്‍ തോന്നി....
ഇവിടെ നിന്നാണ് ത്രേസ്യയുടെ സാഹസികതകള്‍ തുടങ്ങുന്നത്....
                                    ( തുടരും.....)

2 comments:

  1. ത്രേസ്യകൊച്ചിന്റെ സാഹസികതകള്‍ തുടരട്ടെ. വായിയ്ക്കാന്‍ രസമുണ്ട്. വാവച്ചന്റെ കഥകളും കൂടെയുണ്ടാകുമല്ലോ അല്ലേ?

    ReplyDelete
  2. വൈകാതെ വാവാച്ചനും, ത്രേസ്യയും തമ്മിലുളള അത്യന്തം ഉദ്വേഗം നിറഞ്ഞ സംഘട്ടന രംഗം പ്രതീക്ഷിക്കാമോ.....

    ReplyDelete